Friday 7 September, 2007

ഗേള്‍ഫ്രണ്ട്‌

ഇന്നലെ സിറ്റി 'സെന്‍ട്രല്‍'ലെ ഗിഫ്റ്റ്‌സ്‌ കോര്‍ണറില്‍ വെച്ചാണ്‌ സമീറിനെ കുറെക്കാലങ്ങല്‍ക്ക്‌ ശേഷം കാണുന്നത്‌.അമ്മയ്ക്കൊരു പിറന്നാള്‍ സമ്മാനം വാങ്ങാന്‍ കയറിയതായിരുന്നു. ഒറ്റപ്പെട്ട നഗരജീവിതത്തിന്റെയും മള്‍ടിനാഷണല്‍ ജോലിയുടെയും തിരക്കില്‍ ഇത്തരം പരിചയമുള്ള മുഖങ്ങള്‍ തരുന്ന ആശ്വാസം ചില്ലറയല്ല.സ്കൂളിലെ അടുത്ത സുഹൃത്തൊന്നുമായിരുന്നില്ലെങ്കിലും ആ മുഖം മനസ്സില്‍ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടാക്കിയതും അതുകൊണ്ടായിരിക്കാം.എന്നാലും കണ്ടാല്‍ പരിചയം നടിക്കുമോയെന്നുറപ്പില്ലാത്തതുകൊണ്ട്‌ ശ്രദ്ധിക്കാതെ നടന്നു.എന്നാല്‍ ആ ധാരണ തെറ്റാണെന്ന് പിന്നീട്‌ മനസ്സിലായി. ചെറിയൊരു ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു 'സമീര്‍ സ്റ്റൈല്‍ ഹലോ' പറഞ്ഞു.
"കണ്ടിട്ട്‌ ശ്രദ്ധിക്കാതെ പൊയ്ക്കളയാമെന്ന് വിചാരിച്ചു, അല്ലേ? അതോ, മനസ്സിലാവാഞ്ഞിട്ടാണോ?"ഇംഗ്ലീഷ്‌ ചുവയുള്ള മലയാളത്തില്‍ അവന്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്ന് ചമ്മിയെങ്കിലും അതൊരു പുഞ്ചിരിയിലൊതുക്കി ഉള്ള സത്യമങ്ങ്‌ തുറന്നു പറഞ്ഞു.
"ക്ലാസിലെ 'ദി മോസ്റ്റ്‌ പോപ്പുലര്‍' അതേ ക്ലാസിലെ 'ദി ലീസ്റ്റ്‌ പോപ്പുലര്‍'-നെ ശ്രദ്ധിക്കുമെന്ന് വിചാരിച്ചില്ല.."
മറുപടിയായി അവന്‍ കുസൃതി കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.ഒരുപക്ഷേ, ഈ ചിരിയിലായിരിക്കണം നാന്‍സി വീണുപോയത്‌.'സെന്‍ട്രല്‍'ല്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ തുടങ്ങിയെങ്കിലും നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ്‌ മാളില്‍ സമീറിനെപ്പോലൊരാള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കുന്നത്‌ വിഡ്ഢിത്തമായിരിക്കുമെന്ന് കരുതി സ്വയം വിലക്കി.
സമീറിന്‌ പറയത്തക്ക മാറ്റമൊന്നുമില്ല.പഴയതുപോലെ നീണ്ടുമെലുഞ്ഞ ശരീരം. ലേറ്റസ്റ്റ്‌ ഫാഷനിലുള്ള ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരിക്കുന്നു. കളര്‍ ചെയ്തു ചെമ്പനാക്കിയ മുടി കാറ്റില്‍ നൃത്തം വയ്ക്കുന്നു.(ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കുന്നു).തനിക്കും വലിയമാറ്റങ്ങളൊന്നുമുണ്ടാവാന്‍ സാദ്ധ്യതയില്ല.അല്ലെങ്കില്‍ പിന്നെ ഈ തിരക്കില്‍ തിരിച്ചറിയില്ലല്ലോ.
പ്ലസ്ടുക്ലാസിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയജോടികളായിരുന്നു സമീറും നാന്‍സിയും.രണ്ടുപേരും ക്ലാസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍.അദ്ധാപകരുടേ താക്കീതുകളെപ്പോലും മറികടന്ന് വികസിച്ച പ്രണയം.ഇവരെപ്പറ്റി ഗോസിപ്പുകള്‍ പറഞ്ഞുപരത്തുക എന്നത്‌ അക്കാലത്ത്‌ ഞങ്ങള്‍ സഹപാഠികളുടെ ഇഷ്ടവിനോദമായിരുന്നു.ശരിക്കും ഒരു 'പോപ്പുലര്‍' പ്രണയം തന്നെ.പിന്നീട്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ചൂട്‌ തലയ്ക്കുപിടിച്ചപ്പോള്‍ മറന്നുപോയ പഴയ സുഹൃത്തുക്കളില്‍ ഇവരും ഉള്‍പ്പെട്ടു.പിന്നീടിപ്പോഴാണ്‌ സമീറിനെ കാണുന്നത്‌.ഇപ്പോള്‍ ഇവിടുത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്‌ സമീര്‍.
മടിച്ചുമടിച്ചാണെങ്കിലും ചോദിക്കുക തന്നെ ചെയ്തു:
"...നാന്‍സി...?"
ഓര്‍ക്കാപ്പുറത്തുണ്ടായ ചോദ്യത്തിന്റെ ചമ്മല്‍ മനോഹരമായൊരു പുഞ്ചിരിയില്‍ മറച്ചുകൊണ്ടവന്‍ പറഞ്ഞു:
"ഓ,അതോ?അതൊക്കെ അപ്പൊഴേ വിട്ടില്ലേ?നോക്ക്‌...",
കുറച്ചപ്പുറത്തു നിന്നിരുന്ന നീല ജീന്‍സും കറുപ്പ്‌ ടോപ്പുമിട്ട സുന്ദരിയെ ചൂണ്ടി അവന്‍ പറഞ്ഞു,
"അത്‌ നേഹ.മൈ ന്യൂ ഗേള്‍ഫ്രണ്ട്‌. കഴിഞ്ഞയാഴ്ച്ച ഒരു പാര്‍ട്ടിയില്‍ വെച്ച്‌ പരിചയപ്പെട്ടതാ.ഫാഷന്‍ ഡിസൈനറാണ്‌. അവള്‍ക്കൊരു ഗിഫ്റ്റ്‌ വാങ്ങാന്‍ കയറിയതാ..."

തിരിച്ച്‌ നടക്കുമ്പോള്‍, ഓര്‍മകളില്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ അടുക്കി വെയ്ക്കുവാന്‍ മനസ്സ്‌ പാടുപെടുകയായിരുന്നു.